Monday 24 November 2014


മാഞ്ഞുപോകുന്ന നിഴലുകള്‍

പുറം കാഴ്ചകള്‍ തീര്‍ത്തും അരോ‍‍ചകമായി തോന്നുന്നു. അരമണിക്കൂറിലേറെയായി ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നെന്ന വസ്തുത വാച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്. ഇത്രയും നേരം താന്‍ ഉറങ്ങുകയായിരുന്നു. ചിതയിലൊടുങ്ങിയ താരാട്ടും സാന്ത്വനവും ഇനി തിരികെവരില്ലെന്ന വസ്തുത മനസ്സില്‍ ഉറക്കുന്നില്ല.എപ്പോഴോ, തന്നെ നിയന്ത്രിച്ചിരുന്ന വാക്കുകള്‍ക്ക് അടിമയായ് താന്‍ അവയെ വാര്‍ദ്ധക്യത്തിന്റെ നുര‍ഞ്ഞുകയറുന്ന ഇരുട്ടുനിറഞ്ഞ മുറികളിലൊന്നിലേക്ക് തള്ളിവിട്ടെന്നോര്‍ക്കുമ്പോള്‍........ സ്വയം പുച്ഛം തോന്നുന്നു; വെറുപ്പു തോന്നുന്നു.....
ചിന്തകള്‍ക്ക് മൃത്യുവില്ലെന്ന് തോന്നും വിധം അവ അതിരുകടന്നുപോയി. ഓര്‍മ്മകളുടെ ഈര്‍പ്പം തന്റെ കവിളുകളിലൂടെ എവിടേക്കോ ഒഴുകുന്നതായ് അയാള്‍ക്കു തോന്നി. ഓര്‍മ്മകളുടെ ഈ ചെറിയ ഉറവയ്ക്ക് തന്നെ ഇത്രത്തോളം ശ്വാസം മുട്ടിക്കാനാകുമോ? മനസ്സ് ഒന്നില്‍ നിന്ന് ഒന്നിലേക്ക് ചാടുന്ന കുരങ്ങാണെന്ന് പണ്ടേതോ മഹാന്‍ പറ‍‍ഞ്ഞത് കളിവാക്കായിരിക്കാം.മനസ്സിന്റെ ചിന്തകളെ വഴിതിരിക്കാന്‍ ചിലപ്പോള്‍ കഴിയില്ല; അവ വേദനിപ്പിക്കുന്ന ചിലതില്‍ മുറുകെപിടിച്ചിരിക്കും. അയാള്‍ തന്റെ പോക്കറ്റില്‍ നിന്നും ടൗവ്വലെടുത്തു മുഖം തുടച്ചു.അറിയാതെ വീണ്ടും ഉറങ്ങിപ്പോയി.
പിന്നീട് ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ തിരക്കിട്ടുനീങ്ങുകയായിരുന്നു. മുമ്പ് ഒഴി‍ഞ്ഞിരുന്ന കമ്പാര്‍ട്ടുമെന്റ് ഇപ്പോള്‍ മോശമില്ലാത്ത രീതിയില്‍ തി‍‍ങ്ങിനിറഞ്ഞിരിക്കുന്നതായ് അയാള്‍ക്കു തോന്നി.തന്റെ പെട്ടി അവിടെ തന്നെയുണ്ടോ എന്നു നോക്കാനായ് അയാള്‍ എഴുന്നേറ്റു. ഉം... പെട്ടി അവിടെതന്നെയുണ്ട്. അയാള്‍ സ്വയം പറയുന്നതുകേട്ട് എല്ലാവരും തിരിഞ്ഞുനോക്കി. അതു കാര്യമാക്കാതെ അയാള്‍ തന്റെ പെട്ടിയെടുത്ത് സീറ്റില്‍ വന്നിരുന്നു.അതു തുറന്നുനോക്കാനായ് തുനി‍ഞ്ഞപ്പോള്‍ ആരോ വിളിക്കുന്നു. "സാര്‍ നീങ്ക മലയാളിതാനേ?" തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു കുട്ടി. പത്ത് പന്ത്രണ്ട് വയസ്സ് പ്രായം. മെലിഞ്ഞ് കറുത്തിരുണ്ട ശരീരം. അയാള്‍ ഉത്തരം പറയാതിരുന്നപ്പോള്‍ കുട്ടി വീണ്ടും ചോദിച്ചു. "സാര്‍ സാര്‍ നീങ്ക മലയാളി ആണോ?” അയാള്‍ പെട്ടെന്ന് തിരിഞ്ഞുനോക്കി; ഇതെന്താ തമിഴാളമോ? ഒരു ചിരിയോടെ അയാള്‍ കുട്ടിയെ നോക്കി, "അതെ നീ മലയാളിയാണോ അതോ തമിഴ് നാട്ടുകാരനോ?" കുട്ടി ഭാവവ്യത്യാസമില്ലാതെ പറഞ്ഞു, "യെന്‍ ഊര് വന്ത് ചെന്നൈ, ആണാ യെനക്ക് മലയാളം തെരിയും". കുറേ ദിവസങ്ങളായിരുന്നു അയാളൊന്നു ചിരിച്ചിട്ട്. "എന്നാല്‍ നിനക്ക് മലയാളത്തില്‍ സംസാരിച്ചു കൂടെ”. "സാറിന്റെ പേര് ഗോവിന്ദ് എന്നല്ലേ”. "എന്നെ സാറെന്നൊന്നും വിളിക്കണ്ട. അല്ല എന്റെ പേരെങ്ങനെ മനസ്സിലായി”. കുട്ടി പുഞ്ചിരിയോടെ തുറന്നുകിടക്കുന്ന ഗോവിന്ദിന്റെ പെട്ടി ചൂണ്ടിക്കൊണ്ട് പറഞ്ഞു. "ഐഡന്റിറ്റി കാര്‍ഡ് കണ്ടുപറഞ്ഞതാണ്”. ഗോവിന്ദ് ആ കുട്ടിയുമായി നര്‍മ്മസംഭാഷണത്തിലേര്‍പ്പെട്ടു. എന്തോ ഇവന്റെ വര്‍ത്തമാനം തന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. "മാമ്പഴച്ചുന മണക്കുന്ന കുട്ടിക്കാലത്തിലേക്ക് തിരിച്ചപോകുന്നതു പോലെ”ഗോവിന്ദ് ആരോ‍ടെന്നില്ലാതെ പറഞ്ഞു.
ഇതിനിടയില്‍ കുട്ടി ഗോവിന്ദിന് തന്റെ കൂടെവന്ന അ‍ച്ഛനെ പരിചയപ്പെടുത്തി. അയാള്‍ ആ കുട്ടിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു. ആരോടും സംസാരിക്കാതെ ഒരു ചെറിയ തുണി സഞ്ചിയും പിടിച്ച് അയാള്‍ ആ കുട്ടിയെ തന്നെ നോക്കിയിരുന്നു. കുറേകാലത്തിനു ശേഷം കാണുന്നതുപോലെ, ഒരു പക്ഷെ ഇനി കാണാന്‍ പറ്റില്ലെന്നപോലെ.
ട്രെയിന്‍ ഏതോ ഒരു സ്റ്റേഷനില്‍ നിര്‍ത്തി. എന്തോ ഭാരമുള്ളത് വീഴുന്ന ശബ്ദം കേട്ട് കൊണ്ടാണ് ഗോവിന്ദ് ഉണര്‍ന്നത്. കുട്ടി തന്റെ തോളില്‍ ചാഞ്ഞുറങ്ങുന്നത് നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്ന ഗോവിന്ദിന്റെ ഭാവം പെട്ടന്ന് മാറി. കുട്ടിയുടെ അച്ഛനെ കാണാനില്ല. ഒപ്പം അവര്‍ കൊണ്ടുവന്ന സഞ്ചികളും. ട്രെയിന്‍ ഇപ്പോള്‍ സ്റ്റേഷന്‍ വിടും. അയാളുടെ അന്ധാളിപ്പു കണ്ട് കൂടെയിരുന്ന മറ്റൊരാള്‍ പറഞ്ഞു. "ഉം.. ഇത് ഇടയ്ക്കിടയ്ക്ക് ഉള്ളതാ... കുട്ടികളെ ട്രെയിനിലും മറ്റും ഉപേക്ഷിച്ച് പോകല്‍.... പാവം... ഇനിയുള്ള കാലം...” അയാള്‍ പറഞ്ഞുതീരുമ്പോഴേക്കും വീണ്ടും എന്തോ വീഴുന്ന ശബ്ദം. വളരെ ഭാരമുള്ള എന്തോ ഒന്ന്. ദൂരെ നിര്‍ത്തിയിട്ടിരിക്കുന്ന ഗുഡ്സ് ട്രെയിനില്‍ നിന്നും ഭാരമേറിയ വലിയ ചാക്കുകള്‍ ചുമന്നു കൊണ്ടുവരുന്ന ചെറിയ രണ്ടു കുട്ടികള്‍... അവരുടെ മെലിഞ്ഞുണങ്ങിയ കുഞ്ഞുകൈകള്‍ക്ക് താങ്ങാവുന്നതിലും കൂടുതല്‍... വിയര്‍ത്തൊലിച്ച അവരുടെ മുഖഭാവം തുകച്ചും അസഹനീയമായിരുന്നു. താങ്ങാനാവാതെ ചാക്കുകള്‍ താഴെ വീഴുമ്പോള്‍ ആരോ വന്നവരെ തല്ലുന്നു, വഴക്കുപറയുന്നു. ഗോവിന്ദ് ചിന്തിച്ചു. അപ്പോഴാണ് തന്റെയടുത്തിരുന്ന കുട്ടിയെ കാണാനില്ലെന്ന് അവന്‍ മനസ്സിലാക്കിയത്. അവനെവിടെപ്പോയി എന്ന ചിന്തിക്കുമ്പോഴേക്കും പുറത്തുനിന്നെന്തോ ബഹളം കേട്ട് അയാള്‍ വീണ്ടും തിരിഞ്ഞനോക്കി. തന്റെയടുത്തിരുന്ന ആ കുട്ടി... അവന്‍ ആ കൊച്ചുകുട്ടികളെ തല്ലുന്ന കൊമ്പന്‍ മീശക്കാരനോട് വഴക്കിടുന്നു. അയ്യോ എന്ന് മനസ്സ് മന്ത്രിക്കും മുമ്പേ അതിലൊരു കുട്ടിയുടെ കയ്യും പിടിച്ചുകൊണ്ടോടി. പിന്നാലെ ആ കൊമ്പന്‍ മീശക്കാരനും. ഒരു നടുക്കത്തോടെ ഒരുപക്ഷേ സ്വയം പുച്ഛത്തോടെ ഗോവിന്ദ് മനസ്സിലാക്കി. അവന്‍ ആ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒരുപക്ഷേ താന്‍ എത്തിപ്പെടാന്‍ പോകുന്ന ചുഴിയില്‍ നിന്നും ഒരിരയെ രക്ഷപ്പെടുത്തിക്കൊണ്ട് ആ കമ്പാര്‍ട്ടുമെന്റിലെ തന്നെ എല്ലാവരെയും ലജ്ജിപ്പിച്ചുകൊണ്ട് ഒരു കറുത്ത നിഴല്‍ പോലെ പാളത്തിനിടയിലൂടെ അവന്‍ ഓടിമറഞ്ഞു. മാമ്പഴച്ചുന മണക്കുന്ന ബാല്യത്തില്‍ നിന്നോടി മറയും പോലെ....
 
- കാവ്യേന്ദു
       IX A

No comments:

Post a Comment